വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം. ടിം സീഫെർട്ടിന്‍റെ അർധ സെഞ്ചുറി പ്രകടനമാണ് കിവീസിനെ മികച്ച നിലയിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റണ്‍സെടുത്തു. മികച്ച തുടക്കമാണ് കിവീസിനായി ഓപ്പണറുമാരായ ഡെവണ്‍ കോണ്‍വേയും ടിം സീഫെർട്ടും ചേർന്ന് ഒരുക്കിയത്.
ഡെവൻ കോണ്‍വേ 23 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു. സീഫെർട്ട് 36 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 62 റണ്‍സെടുത്താണ് മടങ്ങിയത്. രച്ചിൻ രവീന്ദ്രയെ (2) ബുംറ വേഗത്തിൽ മടക്കിയയച്ചു.
ഗ്ലെൻ ഫിലിപ്സ് 16 പന്തിൽ 24 റണ്‍സെടുത്താണ് മടങ്ങിയത്. ഡാരിൽ മിച്ചൽ പുറത്താകാതെ 18 പന്തിൽ 39 റണ്‍സെടുത്തു.
ഇന്ത്യയ്ക്കായി അർഷദീപ് സിംഗും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.